Monday, June 18, 2007

തെരുവുണക്കാത്തത്

കറുത്ത ചക്രത്തിന്റെ
ഓരം പറ്റി
വെളുത്ത്‌ ശങ്കിച്ചൊരു
ചെറിയ മുട്ട.

അതിലാരോ
വരച്ചു ചേര്‍ത്ത
കുരുന്നു കണ്ണുകള്‍,
മൂക്കും വായും.

കാലമൊന്നനക്കിവിട്ടാല്‍
ഉരുളും ചക്രങ്ങള്‍
‍അരഞ്ഞ മുട്ടത്തോടൊരു
കാറ്റുവന്നു വെടുപ്പാക്കും.

ഏതു കര്‍ക്കിടകം വന്ന്
തേച്ചാലും മാച്ചാലും
കറ കനയ്ക്കുമാ
വഴിയൊടുങ്ങുവോളം
രണ്ടു കണ്ണുകള്‍
മൂക്കും
ഒന്നു കരയുവാന്‍
‍നേരം കിട്ടാതെ പോയ
വായും.

തെരുവുകള്‍
ഓര്‍ത്തിരിക്കുന്ന
അശരീരികളെല്ലാം
'അമ്മേ' എന്നായത്‌
അതുകൊണ്ടാവും.

Monday, June 4, 2007

നിദ്രാഭംഗം

പകലറുതിയോളം
തിളച്ച ക്ഷോഭങ്ങളെ
ഇരുളിന്‍ കുഴമ്പിട്ട്‌
ഒന്നാവി പിടിച്ചിട്ട്‌
ക്ഷീണിച്ച കടല്‍
തെല്ലുറങ്ങാന്‍ കിടന്നു.

ഒറ്റക്കണ്ണ്
തിരുമ്മിയെണീക്കണം
അങ്ങു കിഴക്കിന്‍
ചക്രവാളത്തില്‍
ഒന്നു വൈകിയാലീ
പാവങ്ങള്‍ക്ക്‌
പകലില്ല!

സ്വാസ്ഥ്യത്തിന്‍ തരംഗങ്ങളായ്‌
കരയെ കൊതിപ്പിക്കുന്നു
കുഞ്ഞോളങ്ങളിലിപ്പോള്‍
‍അതിന്റെ കൂര്‍ക്കംവലി..

തീരത്തുണ്ട്‌
ഉറങ്ങാതിരിക്കുന്നു
ഒരു കുപ്പി കള്ളുമായ്‌
ഒരുത്തന്‍,
കടല്‍കരയിലെ
ഇരുള്‍ക്കാടുകളില്‍
‍രാപ്പാര്‍ക്കാനെത്തിയവന്‍.

എഴുതി തീരാത്ത
വരികളോട്‌ കലഹിച്ച്‌
പിണങ്ങിയെത്തിയൊരു
കവിയായിരിക്കാം,

കെട്ടുപോയൊരു
അഗ്നിപര്‍വ്വതം പോലെ
ദീനനായേതോ പഴയ
വിപ്ലവകാരിയാവാം,

സങ്കല്‍പ്പങ്ങളെ
പ്രണയിച്ചു തോറ്റൊരു
കഴമ്പില്ലാത്ത
കാമുകനുമാവാം.

ആര്‍ക്കായാലുമീ
കൂര്‍ക്കംവലി
അലോസരം തന്നെ.

നീലക്കമ്പളം പൊക്കി
കടലിന്റെ വാ പൊത്തുവാന്‍
‍ഈ രാവിലവന്‍
ഇറങ്ങിപ്പോകുമോ എന്തൊ!