Wednesday, December 5, 2007

ഉറക്കം

ഇനി ഓടാന്‍ വയ്യെന്ന്
കാലുകള്‍ നിലച്ചപ്പൊ
ഓട്ടം നിര്‍ത്തി
ദൂരത്തിന്റെ
കഥ പറയാന്‍ തുടങ്ങി.

ഇനി കേള്‍ക്കാന്‍ വയ്യെന്ന്
കാതുകള്‍ അടഞ്ഞപ്പൊ
നാവടക്കി
കേള്‍വിയുടെ
പാട്ടെഴുതാന്‍ തുടങ്ങി.

ഇനിയൊന്നും കാണാനും
കേള്‍ക്കാനും വയ്യെന്ന്
ചെവിതലകള്‍
ഒരുമിച്ച്‌കെട്ടപ്പൊഴാണ്‌
കട്ടിലീന്നു വീണ്‌
കിനാവിന്റെ
ഫ്യൂസ്‌ പോയത്‌.

"ആണുങ്ങളുവന്ന്
ഊരിക്കോണ്ട്‌ പോയി,
നിങ്ങടെ ഒടുക്കത്തെ
ഒരു പൂതി..! "

പെമ്പ്രന്നോത്തി
അടുപ്പത്തു വച്ച
ഒരു കലം പിരാക്കെടുത്ത്
അടുക്കളപ്പുറത്ത്
മണപ്പിച്ചു നിന്ന
നായയുടെ
തലവഴി കോരി.

നിലത്തു കിടന്ന്
ഉറങ്ങിപ്പോയ സ്വപ്നം
ഒന്നു തിളച്ചു.

പിന്നെ
അതും അങ്ങാറി...

Tuesday, November 27, 2007

മറന്നുവച്ചത്

ജീവിച്ചിരുന്നതിന്റെ അടയാളങ്ങളെല്ലാം
കെട്ടിപ്പെറുക്കി ഇറങ്ങുകയായി
തെരുവഴിച്ചിട്ട വഴിയേ
പടിയടയ്ക്കപ്പെട്ട്‌
ഒരു കുടുംബം.

അറുക്കാന്‍ കൊടുത്ത
കന്നുകുട്ടിയെ പോലെ
കുതറുന്ന ഓര്‍മ്മകള്‍
ബലം പിടിച്ച്‌
തിരിഞ്ഞുനില്‍ക്കവേ
വല്ലതും മറന്നുവോ
എന്ന വ്യാജേനെ
ഒരു നോട്ടം കൂടെന്ന്
താക്കോല്‍ പഴുതില്‍
തുളുമ്പി
ഒരു കണ്ണ്.


അകത്ത്‌
നനവിന്റെ ഒരു മൂലയ്ക്ക്‌
ഉറുമ്പരിച്ച്‌ കിടന്നിരുന്നു
എടുക്കാന്‍ മറന്നുപോയ
അവരുടെ ജഡം.

Sunday, November 25, 2007

അഴികള്‍

തടവുപുള്ളിയോട്‌
അഴികള്‍ ചോദിച്ചു,

‘അകത്താര്‌
പുറത്താര്?’


കടങ്കഥക്കുരുക്കില്‍
അവനെപ്പെടുത്തി‌
തടവുചാടി
അവര്‍.

പാവം,
അഴിയെണ്ണി
ഉത്തരം കണ്ടെത്താനാ‍വാതെ
അലയുന്നുണ്ട് ഇപ്പൊഴും
എവിടൊക്കെയോ..

Tuesday, November 20, 2007

ഹൃദയ മുകുളങ്ങള്‍

ആദ്യം കുരുത്ത
മുഖക്കുരു കണ്ടപ്പോള്‍
‍അമ്മ പറഞ്ഞാരോ
കണ്ടു മോഹിച്ചെന്ന്!

കാല്‍ വിരല്‍ തൊട്ടങ്ങ്‌
മുടിയിഴ വരെയന്ന്
കാണുന്ന പെണ്മിഴി
കോണിലെല്ലാം ചെന്ന്
കാ‍തരമായ്‌ നോക്കി
എനിക്കെന്റെ
പ്രണയം തരൂ എന്ന്
പറയാതെ പറഞ്ഞു.

ഹൃദയക്ഷേത്രങ്ങളില്‍
തീര്‍ത്ഥാടനത്തിന്റെ
ഇടയിലൊരുനാള്‍ വീണ്ടും
കവിളിലൊരു മുളപൊട്ടി.

സ്നേഹത്തിന്റെയാ
ചക്രവാളം വീണ്ടും
വികസ്വരമാവട്ടെ എന്ന്
ഞാനും കരുതി.

ഒടുവില്‍
നാട്ടിലെ പെമ്പിള്ളേര്‍
‍നാലുപാടും നിന്ന്
സ്നേഹത്തിന്റെ വിത്തുകള്‍
‍വാരിയെറിഞ്ഞപ്പോള്‍
‍മുഖത്തും ദേഹത്തും
നിറയെ പൊന്തി
പ്രണയത്തിന്റെ കുമിളകള്‍!

പാവം അമ്മ!
എണ്ണമറ്റ കാമുകിമാര്‍ക്ക്‌
ഒറ്റ കാമുകനായവനെ
വേപ്പില കൊണ്ട്‌
വെഞ്ചാമരം വീശി
ഇളനീരു കൊണ്ട്‌
പ്രണയച്ചൂടകറ്റാന്‍
‍പാടുപെട്ടു...

പച്ച മഞ്ഞളും രക്തചന്ദനവും
അമ്മിയിലിട്ടരച്ചു തേക്കവേ
അമ്മൂമ്മയുടെ പഴമനസ്സില്‍
കാവിലെ ഭഗോതിക്കും
എന്നോട്‌ മോഹം!

പ്രണയത്തിന്റെ
ശരശയ്യ അഴിഞ്ഞപ്പോള്‍
‍കാമുകിമാരുടെ ഹൃദയങ്ങള്‍
ഒന്നൊന്നായ്‌ അടര്‍ന്നുപോയി.
ഓര്‍മ്മയില്‍ ബാക്കിയായ
മോഹത്തിന്റെ കലകള്‍ മാത്രം
കാണുന്നിടത്തൊക്കെ
തെളിഞ്ഞു നിന്നു...

ഇന്നും
കണ്ണാടി നോക്കുമ്പൊഴെല്ലാം
ഞാനെന്റെ
കാമുകിമാരെ ഓര്‍ക്കും.
അതില്‍
‍ബാക്കിയായവളുടെ വിധിയോര്‍ത്ത്‌
ചിരിക്കും.

Monday, November 5, 2007

മറ

തൊപ്പി വച്ച്
മറഞ്ഞുപോയ
മുടിയുടെ തഴപ്പ്,

കണ്ണട വച്ച്
കറുത്തുപോയ
കണ്ണിന്റെ തിളക്കം,

താടിവച്ച്
പരുക്കനായിപ്പോയ
കവിളിന്റെ മിനുസം,

ഒക്കെയും നിങ്ങള്‍
കല്‍പ്പിച്ചെടുത്തോളും
എന്ന് കരുതി
ഒരുക്കങ്ങളൊക്കെയും.

ദയയില്ലാത്ത
കാഴ്ച്ചകള്‍ കൊണ്ടെല്ലാം
വാരി പുറത്തിട്ടു;
വസൂരിക്കലകള്‍,
കഷണ്ടി, തിമിരം..

നിങ്ങള്‍ക്കൊരിക്കലും
തെറ്റാതെ പോയ
ചില ധാരണകള്‍ക്കായി
ചിലവായിപ്പോയി
എന്റെ ജന്മവും!

ഇനിയിപ്പൊഴെന്താ,
ചുവപ്പാളുന്നൊരു
ചൂടന്‍ കുപ്പായം
തുന്നാന്‍ കൊടുത്തിട്ടുണ്ട്.

അതെന്നെവാരി
എടുത്തണിഞ്ഞാല്‍ പിന്നെ
ബാക്കിയില്ല
മറച്ചുവയ്ക്കാനായി
അപൂര്‍ണ്ണമായൊരു
ബാക്കിപത്രം പോലും...

Monday, October 29, 2007

ശവം..!

പ്രണയം
ഒരു കടലാണെന്ന് പറഞ്ഞ്
അവന്‍ വന്ന് വിളിച്ചപ്പൊ
നാടുവിട്ടിറങ്ങിപ്പോയതാണ്.

മൂന്നുനാള്‍ നീളുന്ന
മധുവിധു കഴിയുമ്പോള്‍
കരയില്‍ കൊണ്ടെറിഞ്ഞിട്ട്
കടന്നുകളയുമെന്നോര്‍ത്തില്ല.

ഓടിപ്പോയത്
തിരികെവന്നടിഞ്ഞപ്പൊ
കാണാന്‍ കൂടിയവര്‍
ആക്ഷേപം പറഞ്ഞു
ശവം...

Saturday, October 27, 2007

കുരുക്ക്

തൊടിയിലും മുറ്റത്തും
തളിരായ തളിരെല്ലാം
തൊട്ടും കടിച്ചും
ചവച്ച്‌ മദിക്കുന്ന
ആട്ടിന്‍കുട്ടിയോട്‌
അമ്മൂമ്മ കൊഞ്ചി,

"തുള്ളിക്കളിക്കേണ്ട
കള്ളിക്കറമ്പി,
കഴുത്തില്‍ കുരുക്കി-
ട്ടടക്കി നിര്‍ത്താനിനി
കാലമൊട്ടില്ലെന്ന്
കണ്ടുകൊള്‍ക"


കേട്ടുനിന്ന പെങ്കൊച്ച്‌
ആകെ പൂത്തുലഞ്ഞ്‌
പ്രായമറിയിച്ചു.


കൈപ്പത്തിയില്‍
‍ശൃംഗാരത്തിന്റെ
ആറാം വിരലുള്ള
കറവക്കാരന്റെ
ഇടം കണ്ണടഞ്ഞത്,

“കെട്ടിയിട്ടു
കറന്നു രസിക്കുവാന്‍
എട്ടു നാളിനി
തികച്ചു വേണ്ടെന്ന്.

മുറ്റത്തു നിന്ന
മൂത്തവള്‍‍
മാറത്തെ നനവിലേക്ക്‌
തുണി വലിച്ചിട്ടു.


വേലിക്കപ്പുറം
തെരുവിലായിട്ടും
ക്ടാത്തന്റെ നോട്ടം കണ്ട്‌
അവളു പേടിച്ചു.
മുതുക്കികളാവട്ടെ
മുഴുക്കെ ചുവന്നു.


പ്ലാവിലക്കുമ്പിളും
അടികണ്ട കലവുമായി
ഒറ്റയ്ക്കിരിക്കുമ്പോള്‍
‍അമ്മയ്ക്കൊരാത്മഗതം,

"ആടൊരുത്തി
എരുത്തിലില്‍ ‍പെറ്റാലും
പെണ്ണൊരുത്തി
ഉരപ്പെരേല്‍ പെറ്റാലും
പെണ്ണായ്‌ പിറന്നോള്‍ക്ക്‌
പേറ്റുനോവ്‌ മിച്ചം."


കൊച്ചുവെളുപ്പിന്‌
കത്തിക്ക്‌
മൂര്‍ച്ചയിട്ടുനില്‍ക്കേ
രാത്രിവേല കഴിഞ്ഞ്‌
ചടച്ചുവന്ന പെണ്ണിനോട്‌
അറവുകാരന്റെ അശ്ലീലം,

"നേരം വെളുക്കും മുമ്പൊ-
ന്നൂടെ മൂര്‍ച്ച നോക്കുന്നോ?"


രാവു പോലും
വിജൃംഭിച്ച്‌ നിന്ന
നിമിഷത്തിന്റെ മൂര്‍ച്ചയില്‍
അയാള്‍ ‍ചുര മാന്തി
തുള്ളിക്കയറി
കെട്ടിയിട്ട ആടിന്റെ
കഴുത്തറുത്ത്‌
കുരുക്ക്‌ വിടുവിച്ചു.

Sunday, September 23, 2007

സുരക്ഷിതം

നിന്നെ
സ്നേഹിക്കുന്നുവെന്ന്
ഞാന്‍
അറിയാതെപോയതാണ്
നമ്മളെ
സുരക്ഷിതരാക്കിയത്.

അല്ലായിരുന്നെങ്കില്‍
പഴകിത്തേഞ്ഞൊരു
മുദ്രാവാക്യം പോലെ
അതാവര്‍ത്തിച്ചാവര്‍ത്തിച്ച്
നിന്നെ ഞാന്‍
മടുപ്പിച്ചേനേ..

പ്രണയംകൊണ്ട്
മടുത്തവള്‍ എന്ന്
കാലം നിന്നെ
നിര്‍വചിച്ചേനേ...


ഇപ്പോള്‍ നോക്കൂ
ഈ അന്ധകാരത്തില്‍
നമ്മള്‍ എത്ര
സുരക്ഷിതരാണെന്ന്..!

Monday, September 10, 2007

ഓര്‍മ്മത്തറ

അപ്പനോടിച്ച
വണ്ടിയിടിച്ചെന്ന്
കമ്പി കിട്ടിയിട്ട്‌
ഓടിപ്പിടച്ച്‌
എത്തിയതാണ്‌.

ഒറ്റയിടി.,
രണ്ട്‌ തുണ്ടം.,
വണ്ടി കണ്ടം.

ലേലം പിടിച്ചത്‌
തുരുമ്പ്‌ വാസു.

ടയറ്‌ നാലും
ടാക്സിക്കാരന്‍ ടൈറ്റസിന്‌
എഞ്ചിന്‍
കുഞ്ചന്‍ കണിയാമ്പറമ്പില്‍
‍ഡാഷ്‌ ബോര്‍ഡ്‌
ഡാനിയേല്‍ ഡിസൂസയ്ക്ക്‌
എന്നിങ്ങനെ
ബാക്കിവന്ന
അവയവങ്ങളൊക്കെ
അവധാനതയോടെ
ഇളക്കിപ്പിടിപ്പിച്ച്‌
ഉരുളാനിരിക്കുന്ന
വേഗങ്ങള്‍ക്ക്‌
കണ്ണും കാതുമാക്കി.

അവിടിവിടെ ഒപ്പും
വിരലും പതിപ്പിച്ച്‌
പോളിസിയും വാങ്ങി
പങ്കിട്ടെടുത്തിട്ട്‌
പോകാനൊരുങ്ങവേ
അടുക്കളയിലാവണം
അടക്കിപ്പിടിച്ചൊരു
കരച്ചില്‍ ഉറഞ്ഞ്‌
അമ്മ...

ബാക്കിവന്ന അമ്മയ്ക്ക്‌
വിളക്കുവയ്ക്കുവാന്‍
‍സഞ്ചരിക്കുന്ന
ഒരു അസ്ഥിത്തറ വേണം.

ഓര്‍മ്മയിലെ
മണ്‍കലത്തില്‍
‍സമര്‍പ്പണത്തിന്‌
അഞ്ചാറ്‌
എല്ലിന്‍ കഷണങ്ങ-
ളെങ്കിലും വേണം.

ഇനിയിതൊക്കെ
എവിടുന്നഴിച്ച്‌
തട്ടിക്കൂട്ടുമോ എന്തൊ...

Saturday, September 1, 2007

പ്രണയത്തെക്കുറിച്ച് രണ്ട് കവിതകള്‍

കാഴ്ച


അന്നെനിക്ക്
നിന്നെക്കാണുവാന്‍
കണ്ണുകള്‍ വേണ്ടായിരുന്നു

കാരണം
നമ്മള്‍ അന്ധമായ്
പ്രണയത്തിലായിരുന്നു

പിന്നേന്നോ ഞാനൊരു
കണ്ണ് കടമെടുത്തു

അന്യമായ കാഴ്ചകളിലൂടെ
നമ്മള്‍ അപരിചിതരായത്
അന്നുമുതല്‍ക്കായിരുന്നു



അളവ്


പ്രണയത്തെ
കടലാസിലാക്കിയതാണ്
എനിക്ക് പറ്റിയ തെറ്റ്.

അവള്‍ പറഞ്ഞു

പ്രേമത്തെ സംബന്ധിച്ചിടത്തോളം
എ ഫോര്‍ സൈസ്
തീരെ ചെറിയൊരളവാണെന്ന്.

Monday, June 18, 2007

തെരുവുണക്കാത്തത്

കറുത്ത ചക്രത്തിന്റെ
ഓരം പറ്റി
വെളുത്ത്‌ ശങ്കിച്ചൊരു
ചെറിയ മുട്ട.

അതിലാരോ
വരച്ചു ചേര്‍ത്ത
കുരുന്നു കണ്ണുകള്‍,
മൂക്കും വായും.

കാലമൊന്നനക്കിവിട്ടാല്‍
ഉരുളും ചക്രങ്ങള്‍
‍അരഞ്ഞ മുട്ടത്തോടൊരു
കാറ്റുവന്നു വെടുപ്പാക്കും.

ഏതു കര്‍ക്കിടകം വന്ന്
തേച്ചാലും മാച്ചാലും
കറ കനയ്ക്കുമാ
വഴിയൊടുങ്ങുവോളം
രണ്ടു കണ്ണുകള്‍
മൂക്കും
ഒന്നു കരയുവാന്‍
‍നേരം കിട്ടാതെ പോയ
വായും.

തെരുവുകള്‍
ഓര്‍ത്തിരിക്കുന്ന
അശരീരികളെല്ലാം
'അമ്മേ' എന്നായത്‌
അതുകൊണ്ടാവും.

Monday, June 4, 2007

നിദ്രാഭംഗം

പകലറുതിയോളം
തിളച്ച ക്ഷോഭങ്ങളെ
ഇരുളിന്‍ കുഴമ്പിട്ട്‌
ഒന്നാവി പിടിച്ചിട്ട്‌
ക്ഷീണിച്ച കടല്‍
തെല്ലുറങ്ങാന്‍ കിടന്നു.

ഒറ്റക്കണ്ണ്
തിരുമ്മിയെണീക്കണം
അങ്ങു കിഴക്കിന്‍
ചക്രവാളത്തില്‍
ഒന്നു വൈകിയാലീ
പാവങ്ങള്‍ക്ക്‌
പകലില്ല!

സ്വാസ്ഥ്യത്തിന്‍ തരംഗങ്ങളായ്‌
കരയെ കൊതിപ്പിക്കുന്നു
കുഞ്ഞോളങ്ങളിലിപ്പോള്‍
‍അതിന്റെ കൂര്‍ക്കംവലി..

തീരത്തുണ്ട്‌
ഉറങ്ങാതിരിക്കുന്നു
ഒരു കുപ്പി കള്ളുമായ്‌
ഒരുത്തന്‍,
കടല്‍കരയിലെ
ഇരുള്‍ക്കാടുകളില്‍
‍രാപ്പാര്‍ക്കാനെത്തിയവന്‍.

എഴുതി തീരാത്ത
വരികളോട്‌ കലഹിച്ച്‌
പിണങ്ങിയെത്തിയൊരു
കവിയായിരിക്കാം,

കെട്ടുപോയൊരു
അഗ്നിപര്‍വ്വതം പോലെ
ദീനനായേതോ പഴയ
വിപ്ലവകാരിയാവാം,

സങ്കല്‍പ്പങ്ങളെ
പ്രണയിച്ചു തോറ്റൊരു
കഴമ്പില്ലാത്ത
കാമുകനുമാവാം.

ആര്‍ക്കായാലുമീ
കൂര്‍ക്കംവലി
അലോസരം തന്നെ.

നീലക്കമ്പളം പൊക്കി
കടലിന്റെ വാ പൊത്തുവാന്‍
‍ഈ രാവിലവന്‍
ഇറങ്ങിപ്പോകുമോ എന്തൊ!

Thursday, May 31, 2007

ഉണ്ടുറങ്ങുന്നവര്‍

ഇരുട്ടത്ത്‌
ഇരതേടിയിറങ്ങിയ
മൃഗത്തെപ്പോലെ
നിന്റെ വിരലുകള്‍
നിഴലിന്റെ ദേഹത്തെ
തിന്നു തീര്‍ക്കുന്നു!

അല്ലെങ്കില്‍ ‍പിന്നെ
വെളിച്ചമേ
നിനക്കെങ്ങനെ
ഈ നിസ്സംഗതയിലേയ്ക്ക്‌
ആര്‍ത്തിക്കണ്‍തുറക്കാനാവും?

ഉടയാടകളും
ഔപചാരികതകളുമില്ലാത്ത
ഒരു വിശപ്പിലേയ്ക്ക്‌
എങ്ങനെ പടരാനാവും?

പരുഷമായ
ഒരു അധിനിവേശം പോലെ
നീ നിന്റെ അത്താഴത്തില്‍
ആണ്ടിറങ്ങൂന്നു.

എച്ചില്‍ പാത്രവും
കുളിപ്പിച്ചെടുത്ത്‌
ഇരുള്‍
തിരിച്ചെത്തും മുന്‍പ്‌
ദാഹങ്ങള്‍
കുടിച്ചുവറ്റിച്ച നീ
ഉറങ്ങിക്കഴിഞ്ഞിരിക്കും..!

Sunday, May 27, 2007

മരം

കവലയില്‍
ഒരു വന്മരം
ഒടിഞ്ഞുവീഴുന്ന ഒച്ചകേട്ട്‌
ഓടിവന്നതാണ്‌.

പച്ച മങ്ങാത്ത
കൊടികള്‍ കൊണ്ട്‌
കാട്‌ നയിക്കുന്ന ജാഥ പോലെ
തെരുവിനെ അത്‌
പകുക്കുന്നത്‌
കാണാന്‍.

ഇരുപുറങ്ങളിലായി
നിന്നുപോയ വാഹനങ്ങളില്‍
‍വേഗങ്ങള്‍ തളംകെട്ടുന്നത്‌
അറിയാന്‍.

വീണു നുറുങ്ങിയ ചില്ലകളില്‍
ഒരു പക്ഷിയെങ്ങാന്‍
‍കൂടുവച്ചിരുന്നുവോ എന്ന്
വ്യാകുലപ്പെടാന്‍.

ഞെട്ടല്‍ വിട്ട്‌
എഴുനേറ്റ നഗരം
കത്താളും കോടാലിയും കൊണ്ട്‌
തിന്നുപേക്ഷിച്ച
കൂറ്റന്‍ അസ്ഥികൂടം കണ്ട്‌
ആശ്ചര്യപ്പെടാന്‍.

ഒടുവില്‍
‍അറക്കവാളിന്റെ
അമൃതേത്തും കഴിഞ്ഞ്‌
മുറിത്തലയില്‍ തെളിഞ്ഞുവരുന്ന
മൂപ്പിന്റെ കഥ
വായിച്ചെടുക്കുവാന്‍.

വഴിമുടക്കല്‍
സമരം ഒഴിപ്പിച്ച്‌
തെരുവതിന്റെ വഴിക്കുപോയാലും
ഒരടയാളം
ബാക്കിയാവുമെന്ന് കരുതാമൊ?
മൂട്‌..? കുറ്റി..?
ഒരു വേരെങ്കിലും...!

Monday, May 21, 2007

മഴപ്പാട്ട്

ഇടവപ്പാതിയെ
കടലാസിലാക്കാന്‍പോയ്‌
കയ്യും കനവും
മരവിച്ച കുളിരിലൊരു
കവിത വിറച്ചു പിന്മാറുമ്പോള്‍,
‍വിരലുകള്‍ വിറപൂണ്ട്‌
വാക്കിന്റെ ചിത കൂട്ടി
ഉടലു തീകാഞ്ഞ്‌
തിരുശേഷിപ്പിന്റെ
ഒരുപിടി ചാരം കൊണ്ട്‌
മഴവെള്ളത്തിലൊരു
ചിത്രം വരയ്ക്കും...

വാക്കിന്റെ തരിയേറ്റ്‌
പോറിയ വെള്ളത്തില്‍
‍നോവിന്റെ ഓളമിട്ട്‌
കാറ്റൊരു പാട്ടും പാടും...

നീറുന്ന വരകള്‍ കൊണ്ട്
നോമ്പുനോറ്റ വരികളില്‍
വയ്യെന്ന് കൈപൊത്തി
മുറിയടച്ച്
അപ്പോഴൊരു കൂര
ചോരുന്ന വാക്കുകള്‍ കോര്‍ത്തൊരു
മഴപ്പാട്ടില്‍ നനഞ്ഞു തുടങ്ങും.

Sunday, May 13, 2007

മൂന്നു വരി വീതം

മനുഷ്യന്‍


മൂന്നടി ചോദിച്ചു ചെന്ന ദൈവത്തിനെ
ഭൂതവും ഭാവിയും കൊണ്ടു മോഹിപ്പിച്ചു
വര്‍ത്തമാനത്തിലേ വായിച്ചു തീര്‍ത്തവന്‍!


പറയുന്നത്


ശാഠ്യങ്ങളുള്ളൊരുനോവാണ് ജീവിതം
കൊള്ളാമെന്നോരു തലോടലില്‍
കുടുങ്ങിപ്പോയതാണതിന്‍ ചുമലുകള്‍..


ആത്മകഥ


കഥയില്ലയ്മകളെക്കുറിച്ച് എന്തുപറയാന്‍!
ജീവിച്ചിരിക്കുമ്പോള്‍ പാടിനടക്കും
പിന്നെ നാട്ടാരു പറഞ്ഞു ചിരിക്കും..

Tuesday, May 8, 2007

മാനം നോക്കി..

തീവെട്ടങ്ങളില്‍നിന്ന്
പൊത്തിപ്പിടിച്ചൊരു
കണ്ണാണ്‌
എന്റെ ഉച്ച.

സന്ധ്യമയങ്ങി
മറകളഴിക്കുമ്പോള്‍
മലയിറങ്ങിവരുന്നതുകാണാം
ഇരുള്‍
എന്റെ മുത്തശ്ശി.

കാലും നീട്ടി
കഥകളുടെ കെട്ടഴിച്ച്‌
ഒടുവിലൊരു താരാട്ടില്‍
വ്യഥകളുടെ വിരലൂട്ടാതെ
എന്നെ ഉറക്കുന്നവള്‍.

എനിക്ക്‌
അമ്മയെക്കാളിഷ്ടം
അമ്മുമ്മയോടാണ്‌.
എന്തെന്നാല്‍
ശങ്കയറ്റുറങ്ങാനൊരു
സ്വാസ്ഥ്യത്തിന്റെ തടുക്കാവാന്‍
‍അമ്മയല്ല
അവരുടെ മടിതന്നെ വേണം.

ഈ ഉച്ചയെന്‍
ഉയിരെടുക്കുന്നു കൂട്ടരേ
ഒന്നു മയങ്ങണം
മലയിറങ്ങി
ഇരുള്‍ വരുന്നുണ്ടോ ?

Thursday, May 3, 2007

തടവ്

അടച്ചിട്ട കതകിനും
ജനാലകള്‍ക്കുമുള്ളില്‍
ഓരോ മുറിയും
ചില സ്വച്ഛതകളെ
അടക്കം ചെയ്തിരിക്കുന്നു.

കണ്ണിലെ
കുഞ്ഞു തിരശ്ശീലയില്‍
അവര്‍ തെളിച്ചിട്ട
ഉയിര്‍പ്പിന്റെ സ്വപ്നങ്ങളാണ്‌
രാപ്പകലില്ലാതെ
പെറ്റുപെരുകുന്ന
ഇരുളിന്റെ
സൂക്ഷ്മാണുക്കള്‍.

ചീവീടുകള്‍ പാടി നീട്ടുന്നത്‌
അതിജീവനത്തെക്കുറിച്ച്‌
അവരെഴുതിയ
മഹാകാവ്യങ്ങളാണ്‌.

അടച്ചിട്ട
ഓരോമുറിക്കുള്ളിലും
എന്തൊക്കെയോഒരുങ്ങുന്നുണ്ട്‌.
അതുകൊണ്ടാവും
വീടുകളിലേറെ
തടവറകളുണ്ടായിട്ടും
സാമ്രാജ്യങ്ങള്‍
‍പേക്കിനാവ്‌ കണ്ട്‌
ഉറങ്ങാതിരിക്കുന്നത്‌.

Sunday, April 22, 2007

ബാധ

പകല്‍ തെളിച്ചിട്ട
തെരുവിന്റെ മനസ്സില്‍
വിയര്‍ത്തൊലിച്ചാലും
നടന്നു തീരാത്ത
ദൂരങ്ങളാവും.

രാത്രികാലങ്ങളിലത്
ഒരു പൊതിച്ചോറോ
ഒരു വരി താരാട്ടൊ
ഓര്‍ത്തെടുക്കുവാന്‍
ശ്രമിക്കും.


രാപ്പകലില്ലാതെ
ഭയങ്ങളില്‍
ഉണര്‍ന്നിരിക്കും.

എങ്കിലും
അതിനറിയാം
എല്ലാ തെരുവുകളും വളരുന്നത്
ഒരേ പലകയിലേയ്ക്കാണെന്ന്.

ഒഴുക്കറ്റ
ഇറക്കത്തിന്റെ
വടിവില്ലാത്ത ലിപികളില്‍
എഴുതപ്പെടും
“ഇവിടെ
ഈ വഴി അവസാനിക്കുന്നു”
എന്ന്.

Friday, April 13, 2007

തട്ടിന്‍പുറം

ഊര്‍ദ്ധ്വന്‍ വലിക്കുന്ന കിഴവനും
ഉയിരുനീട്ടിക്കൊടുക്കുവാന്‍
‍അപ്പച്ചന്‍ വൈദ്യര്‍ക്ക്‌
ഒരു ഉമ്മത്തിങ്കായയുടെ
തൊലി മതിയായിരുന്നു.
പച്ചില പിഴിഞ്ഞും
വേരരച്ചും
മഹാവ്യാധികളെപ്പോലും
വരുതിയിലാക്കിയിരുന്നു.
മുറ്റത്തും പറമ്പിലും
വേലിക്കൈകളില്‍ വരെ
മൃതസഞ്ജീവനി
വിരിയിച്ചിരുന്നു.

അതൊരു കാലം!

പിന്നെ മകനായി.
പുതിയ കാലത്തിന്റെ
കാറിലും കോളിലും
തളരുംവരേയ്ക്കും
തുഴഞ്ഞുനിന്നു.
മകനെ പഠിപ്പിച്ചു.
മകളേയും കെട്ടിച്ചു.
കടവും കഷായവും
ബാക്കിവന്നു.

ഒടുവിലിപ്പൊ
അങ്ങാടിയില്‍ തോറ്റ ചെറുമകന്‍
‍അമ്മയുടെ നെഞ്ചില്‍ ചാഞ്ഞ്‌
ഒരു വിഷക്കാ കിനാവുകണ്ടപ്പോള്‍
‍അപ്പച്ചന്‍ വൈദ്യരുടെ തട്ടിന്‍പുറത്ത്‌
ഉമ്മത്തിങ്കാ പോലും ബാക്കിയില്ല.

Wednesday, March 28, 2007

ബ്ലാക്ക് ആന്‍ഡ് വൈറ്റ്

കറുപ്പിനെക്കാള്‍
എത്ര വെളുപ്പാണ്
വെണ്മയെന്നുപറയാം
വെളുത്തവര്‍ക്ക്!

വെണ്മയെക്കാള്‍
വര്‍ണ്ണശബളമായ
കറുപ്പിനെക്കുറിച്ച്
കലമ്പാം
കറുത്തവര്‍ക്ക്!

കറുപ്പും വെളുപ്പും
കലരുന്ന മിഴിവിലേയ്ക്ക്
എന്നു തുറക്കും ഈ‌-
ബ്ലാക് അന്‍ഡ് വൈറ്റ്
മിഴികള്‍?

Monday, March 12, 2007

കറണ്ട് വാഴ

മൂടുതുരന്ന്
മുടിക്കാതിരുന്നാല്‍
മുഴുത്തൊരു കുല
പകരം തരാമെന്ന്
വാഴ.

കനിവിന്റെ ഞെട്ടിറ്റ
നനവുപോലെ
നടുവളഞ്ഞ്‌
നെഞ്ച്‌ കുനിഞ്ഞ്‌
ചുണ്ടിലേയ്ക്ക്‌
ഒലിച്ചിറങ്ങി
വാത്സല്യമൂറുന്നൊരു
വാഴക്കുല.

പഴവും തിന്നു
തടയും കരണ്ട്‌
മാണവും മറിച്ചിട്ടു..
തുരപ്പന്‍!

വിഷം തീണ്ടിയ മണ്ണില്‍
പട്ടുപോകുന്ന
കന്നുകളെ നോക്കി
നെടുവീര്‍പ്പിട്ടു
വേനല്‍.

കൊലയല്ലേ..
ഈ ‘കുല’ച്ചതിയുടെ
ഗുണപാഠം ഹൃദിസ്ഥമായ്‌
കുലച്ചുനില്‍പ്പുണ്ട്‌
പൂരപ്പറമ്പുകളില്‍
‍മൂടോടൊടുക്കിയ
പച്ചപ്പിന്റെ
പിന്മുറക്കാര്‍...,
കൊതിപൂണ്ട്‌
കണ്ണുതെറ്റി
ഒരു കിടാവെങ്ങാന്‍
‍കുടപ്പനിലെത്തുള്ളി
തേന്‍ കുടിക്കാനാഞ്ഞാല്‍
‍അണ്ണാക്കിലേയ്ക്കിറ്റുവരും
കര്‍മ്മദോഷത്തിന്റെയൊരു
പതിനൊന്നു കേ വീ ലൈന്‍!

Thursday, February 22, 2007

നിര്‍ന്നിദ്രം

പട്ടട കെട്ടപ്പൊത്തൊട്ട്‌
ആത്മാവ്‌ തിരയുന്നുണ്ട്‌
മരിപ്പുവീട്ടില്‍ ‍മറന്നുവച്ച
ഒരു വാക്ക്‌.

ക്ഷോഭങ്ങള്‍ അടങ്ങി
നെഞ്ച്‌ വെയില്‍കായുന്ന
പാറപ്പുറം,
ഇരുളിന്റെ ഒരു മുത്ത്‌
കാണാതെപോയ
കണ്‍തടം,
എലിക്കുഞ്ഞുങ്ങളെപ്പോലെ
ആകുലതകള്‍ ഒളിച്ചിരിക്കുന്ന
ഉള്‍ത്തടം,
ഒക്കെയൊരു
ഇലയനക്കത്തിനായ്‌
കാത്തിരിക്കുമ്പൊഴും
അത്‌ കാതോര്‍ത്തത്‌
ഓര്‍മ്മയിലിഴയുന്ന
തുടലൊച്ചകള്‍ക്കായിരുന്നു.

വിരലുകളുടെ തിടുക്കംകൊണ്ടു
പൊട്ടിപ്പോയ തന്ത്രി
പറയാന്‍ ശ്രമിച്ചത്‌,
ഒച്ചകള്‍കൊണ്ട്‌ അഴിയിട്ട്‌
തടവിലിട്ട കിളിയുടെ
തൊണ്ടയില്‍ കുരുങ്ങിയത്‌,
അവിടൊന്നും കണ്ടില്ല
ആ വാക്ക്‌.

പിന്നെ
ഉല്‍ക്കണ്ഠയുടെ
വിറയ്ക്കുന്ന കൈത്തണ്ടയിലെ
വിരലുടയ്ക്കുവാനായി
ആര്‍ത്തി.

ഏതോ വളത്തിന്റെ
വിഷംതീണ്ടി വളര്‍ന്ന
ഈ വെറിയുടെ സാംഗത്യം
ഏതുതാളില്‍നിന്നും
വ്യഖ്യാനിച്ചെടുക്കുമോ..

അല്ലെങ്കില്‍ എന്തിനിനി,
ആഗോളം പഴുപ്പിച്ച
തീയും തണുത്ത്‌
മഞ്ഞില്‍ പുതഞ്ഞയീ
പഞ്ഞകാലത്ത്‌
ആത്മാക്കള്‍
മറന്നുപോയ വാക്കുകളെപ്പോലെ
വ്യാസം കുറഞ്ഞ്‌
നേര്‍ത്ത്‌ നേര്‍ത്ത്‌
തലച്ചോറിലെ
വടുക്കളിലൊന്നില്‍ വീണ്‌
ഉറങ്ങിക്കൊള്ളും.


വിസ്മൃതികളിലൊന്ന്
വഴിതെറ്റിപ്പൊയൊരു
സ്മൃതിയായ്‌ ജനിക്കുന്ന
വിപരീതകാലം വരെ...

Monday, February 12, 2007

അടിക്കുറിപ്പ്

പൈപ്പില്‍ നിന്നെന്നപോലെ
പശുവിന്റെ മൂത്രംകുടിയ്ക്കുന്നൊരു
പയ്യനെക്കണ്ടു
ഒരു പട്ടിണി‍-
ച്ചിത്രശേഖരത്തില്‍!

പശ്ചാത്തലത്തിലുണ്ട്
തക്കംപാര്‍ത്തിരിക്കുന്നു
ഒരു കഴുകന്‍!

ഹാ,
എത്ര ശക്തമായ ബിംബങ്ങള്‍,
അവ ചേരുന്ന
ചതുരവടിവ്,
വര്‍ണ്ണസങ്കലനം,
ധ്വനിപ്പിക്കുന്ന
സ്ഥലകാലപ്പൊരുത്തങ്ങള്‍,
പൊരുത്തക്കേടുകള്‍,
ഒരു ക്യാമറ
കണ്ണുചിമ്മിയ
നേര്‍ക്കാഴ്ച്ചകള്‍!

പ്രതീക്ഷിച്ചപോലെ
ഇതിന്
അവാര്‍ഡുകിട്ടി.
നാട്ടുകാര്‍
കണ്ടുനെടുവീര്‍പ്പിട്ടു
കൈ കഴുകി!

ആരെങ്കിലും
കണ്ടുവോ ഈ കഥ,
പൊരിവയറിനായ്
ഒരു പൊരിക്കടലയെറിയാതെ
കഴുകനുമായ്
കാഴ്ച്ചയുടെ സൌഭഗം പകുത്ത
ക്യാമറ പിന്നീട്
ആത്മഹത്യ ചെയ്ത കഥ!

അതേ,
ചില കാഴ്ച്ചകള്‍ക്ക്
അടിക്കുറിപ്പ് പാടില്ല!

Thursday, February 8, 2007

വാള്‍പ്പയറ്റ്

പടിഞ്ഞാറു പൊട്ടിയ
വെടിയേറ്റു വളഞ്ഞ്‌,
മണ്ണില്‍ കിടന്നു തുരുമ്പിച്ച്‌,
ഒടുവില്‍ മോക്ഷം കിട്ടി
മ്യൂസിയത്തിലെത്തിയ
വാളുകളാണ്.

പല പ്രായത്തില്‍
പല കോലത്തില്‍
പല വിധത്തില്‍
പിഴച്ചുപോന്നവ
പല കൈമറിഞ്ഞ്‌
പല കിടപ്പില്‍
പൊടിപിടിച്ച്‌
ഒടുവില്‍
ഇവിടെ എത്തിയതാണ്.

വാളുകളുടെ ചക്രവര്‍ത്തി,
ഉടവാളിത്.
പണയത്തിലാണ് പലപ്പോഴും
ഭാരതീയ സാഹചര്യങ്ങളില്‍.
ദൈവത്തിങ്കലായാലും
സാത്താ‍ന്‍ സമക്ഷമായാലും
പലിശക്കാരന്
ലാഭം വേണ്ടെന്ന് വരുമോ?

വാളുകളില്‍ കുലീനന്‍
ഇവന്‍ , പടവാള്‍.
‍മൂര്‍ച്ചപോയെങ്കിലും
തിളക്കമുള്ളവന്‍ .
പഴകുംതോറും
വിലയേറും.
വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക്
രാജരക്തം
തികച്ചും സൌജന്യം!‍

ഇവന്‍ അരിവാള്‍,
ഇപ്പോ പാടത്തുമില്ല
പാര്‍ട്ടിയിലുമില്ല.
ബിംബം എന്നനിലയ്ക്ക്‌
ചില കവികള്‍
‍ചിലപ്പോള്‍
ഉപയോഗിക്കാറുണ്ട്‌.
ചിഹ്നവേലയാണിപ്പോള്‍
ഉപജീവനമാര്‍ഗ്ഗം!

ഇത്‌ വടിവാള്‍,
‍വാളുകളില്‍
‍പ്രയോഗത്തില്‍ അവശേഷിക്കുന്നവന്‍.
‍നിത്യോപയോഗ സാധനം.
ഏതളവിലും
സുലഭം..

കൊടുവാളിന്
‘ക’ പ്രാസം
കര്‍ഷകര്‍
കശാപ്പുകാര്‍
കലാപകാരികള്‍ പോലും
കൈവശം വയ്ക്കാറുണ്ട്.
ഏറിയപങ്കും മാംസഭുക്ക്.
വായ്ത്തലയിലെ തണുപ്പ്
മൂര്‍ച്ചയല്ല, മരണം തന്നെ!

എടുത്തവരെയെല്ലാം
അതിനാലെ ഒടുക്കുന്ന
കാവ്യനീതിയുടെ വാള്‍
ഉണ്ടെന്ന് കേള്‍ക്കുന്നു.
തല്‍ക്കാലം ലഭ്യമല്ല.

ഭഗവതിയുടെ വാളല്ലോ
ഭദ്രവാള്‍,
ഭൂതഭാവികള്‍ ചൊല്ലും
കിളിച്ചുണ്ടന്‍ വാള്‍,
കണ്ടവരെല്ലാം
എടുത്ത് തുള്ളിത്തുള്ളി
തമാശയായ്ത്തീര്‍ന്ന
ഭക്തിയുടെ വാള്‍!

ഇനി ഇടിവാള്‍;
‍ദൈവങ്ങളുടെ ആയുധം.
മണ്ണില്‍
‍വംശനാശം നേരിടുന്ന
സിംഹവാലന്‍ കുരങ്ങ്‌!

പൊതുവാളിന്റെ വാള്‍
‍പാട്ടൊടുങ്ങാത്ത
ഒരുനാവാണ്‌.
കലര്‍പ്പിനെ ചൊല്ലി
ചില കശപിശയൊക്കെ ഉണ്ടെങ്കിലും
ഈ വാളു പാടിക്കൊണ്ടേയിരിക്കുന്നു.

പ്രദര്‍ശനത്തില്‍
അവസാനം
ഈ വെറും വാള്‍;
പുതിയ തലമുറയുടെ
ഇഷ്ടായുധം.
മറ്റുള്ളവര്‍ക്ക്
നിരുപദ്രവകാരി,
പ്രയോഗിക്കുന്നവനെ മാത്രം
മുറിവേല്‍പ്പിക്കുന്നത്‌,
നൂറു ശതമാനം
ഗാന്ധീയന്‍.
(ദൈവമേ...!)

എന്താ,
തികട്ടിവരുന്നെങ്കില്‍
‍നിങ്ങള്‍ക്കുമാവാം
തെല്ലുമാറിയൊരു വാള്‍.‍.."

Friday, February 2, 2007

വിചിത്രം

ഒരു കവിത
വായിച്ച തീയില്‍
ഒരായിരം കവിതകള്‍
എഴുതാതെരിച്ചു.

അങ്ങനെയത്രെ
എന്റെ മാംസം
വേവുന്ന ഗന്ധത്തില്‍
കവിത നാറിയത്!

എങ്കിലും
പട്ടടയിലെ‍
എരിഞ്ഞുതീരാത്ത കൊള്ളികള്‍ക്ക്
ഈ മരണം
കാവ്യാത്മകം.!

വെന്തു തീര്‍ന്നിട്ടും
ചൊല്ലി തീരാത്ത
ഏതു കവിതയുടെ കനല്‍
ഈ മൃത്യുവിനെ
കാവ്യാത്മകമാക്കിയെന്ന്
സത്യമായും
എനിക്കറിയില്ല..

Monday, January 22, 2007

പോസ്റ്റ്മോഡേണ്‍ ബിംബം

ഒരേ നദി
ഇരു കരകള്‍
ഓരങ്ങളിലൊന്നിലിരുന്ന്
ചൂണ്ടയിടുന്നൊരു ചെക്കന്‍.

ഒരേ നദി
ഇരു കരകള്‍
ഒരു കരയില്‍
കാര്‍ഡും കലണ്ടറുമില്ലാതെ
കാലന്റെ കണ്ണാല്‍ മാത്രം
എണ്ണപ്പെട്ട ചിലര്‍
മറുകരയില്‍
കാര്‍ഡില്‍ നിന്ന് കാര്‍ഡിലേയ്ക്ക്
കാറോടുന്ന വേഗത്തില്‍
കണക്കായിമാറുന്ന
മറ്റു ചിലര്‍

ഒരു കരയില്‍
വിറ മാറ്റാന്‍
പഴയോലപുതപ്പിട്ട
കുരുന്നുകള്‍

മറുകരയില്‍
വെറി മാറ്റാന്‍
ഉടലുകളുടെ
കുളിര്‍രാവ്

ഒരു കരയില്‍
നാലു കാലില്‍
കൂരയില്ലാത്ത കക്കൂസ്

മറുകരയില്‍
കെട്ടിയിട്ട
നക്ഷത്രവഞ്ചി

ഒരേ നദി
ഇരുകരകള്‍ക്ക്
ഒരു സംഗമം
അലിയലിന്റെ
ഈ ഗതാഗതം
ഓരങ്ങളില്‍ ഇഴഞ്ഞും
നിരത്തില്‍ പാഞ്ഞും
വെളിപ്പെട്ടത്
ഒരേ കണക്കിന്റെ
വിപരീതപദങ്ങള്‍

ഇടയ്ക്കിടെ
പിഴച്ചുപോകുന്ന കണക്കുകളുടെ
ചില്ലറ ഒച്ചപ്പാടുകള്‍

തെരുവിലൊട്ടിച്ച വരയന്‍കുതിരയെ
കാണാതെപോയതിന്റെ ശിക്ഷയാവാം
കനേഷുമാരിക്ക് പുറത്ത്
ചിലര്‍
ചക്രത്തിന്നടിപ്പെട്ടു.

ഒരേ നദി
ഇരുകരകള്‍
ഓരങ്ങളിലൊന്നിലിരുന്ന
ചെക്കന്റെ ചൂണ്ടയില്‍
എന്തോ കുടുങ്ങി


സംശയമില്ല
അതോരു
പോസ്റ്റ് മോഡേണ്‍
പാലമായിരുന്നു.

Monday, January 15, 2007

അറുതി

ആകാശം കണ്ട് പൊങ്ങിയും
കടലറിയാനായി മുങ്ങിയും
മണ്ണിലെ ഓരോ പച്ചപ്പിലും
ഒട്ടിനില്‍ക്കുന്ന തുടിപ്പ്,
അടരാന്‍ മടിക്കുന്നോരില പോലെ
ചില്ലയോടൊട്ടി
മരം വേരിലും
വേര് മണ്ണിലും
മണ്ണ് മാനത്തും
വേര്‍പെടാന്‍ മടിക്കുന്നൊരു
തുടര്‍ച്ച...

സങ്കീര്‍ണ്ണമായ പടച്ചട്ടകള്‍ക്കുള്ളില്‍
എത്ര ലളിതം,
നിശ്ചലം,
മൗനം.

Saturday, January 13, 2007

മരുഭൂമിയില്‍നിന്നും മൂന്നു വരി..

മരുഭൂമിയില്‍ മരുപ്പച്ചകളില്ല.
നെഞ്ജില്‍ കണ്ണുള്ള പഥികന്
അത്‌ കിനാവിന്റെ ജലഗതാഗതം.

Sunday, January 7, 2007

അനുരണനം

വേലി ചാടുന്ന പയ്യിനറിയില്ല
അറവുശാലയ്ക്ക് മതിലുമുണ്ടെന്ന്.

മതില്‍ തുരക്കുന്ന എലിയുമറിയില്ല
മാളത്തിനപ്പുറം കെണിയോരുങ്ങുന്നെന്ന്.

നടന്നു തീര്‍ത്ത വഴികളിലൊന്ന്
തിരികെയെത്തിച്ചപ്പോള്‍
ഞാനുമറിഞ്ഞില്ല
ഇരുളു താരാട്ടുന്ന
കവലകളിലെങ്ങോ വച്ച്
എന്റെ ചേതന
ഒരു ഫോസിലായ് ഉറങ്ങിപ്പോയെന്ന്...

Monday, January 1, 2007

രണ്ടാമത്തെ മരുപ്പച്ച

മരണം ഒരിടിമുഴക്കമായിരുന്നെങ്കില്‍
കാതറുത്ത്
ഞാന്‍ അമരനായേനെ.

ഇനി അതൊരു ഉള്‍ക്കാ‍ഴ്ച്ചയാണെങ്കിലോ
കണ്ണടച്ചു ഞാ‍ന്‍ ഇരുട്ടാക്കിയേനെ.

കേള്‍വിയും കാഴ്ച്ചയും കടന്ന്
കര്‍പ്പൂരം പോലെ മണത്താലൊ,
നാളികേരം പോലെ രുചിച്ചാലൊ,
അതില്‍ കത്തിച്ചുവച്ച നെയ്ത്തിരിപോലെ
പ്രകാശിച്ചു നിന്നാലൊ,
പാലത്തലപ്പുകളില്‍ നിന്നും
കാമത്തിന്റെ വെണ്‍തടാകമായി
ഒഴുകിയെത്തിയാലൊ.,

ഒരു തൂശനിലയിലെ വിരുന്നായി
കണ്ണിനും കാതിനും കതകുതുറക്കാത്ത
കറുത്തവാവിന്റെ കടിഞ്ഞൂല്‍കുരുന്നായി
കനിവിന്റെ ധമനികളില്‍ മഞ്ഞുരുകി
ഉറഞ്ഞെത്തുന്ന കുളിരില്‍
ഒരു പുതപ്പായി
കണ്ണടച്ച്...